മാധ്യമപ്രവര്‍ത്തകര്‍ സത്യം പ്രഘോഷിക്കണം – ബിഷപ് പള്ളിപ്പറമ്പില്‍

ജനങ്ങള്‍ക്കിടയില്‍ സത്യം അവതരിപ്പിക്കുന്ന വളരെ ഗൗരവതരമായ ഉത്തരവാദിത്വമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളതെന്ന് മിയാവോ രൂപതയുടെ മെത്രാന്‍ ഡോ. ജോര്‍ജ് പള്ളിപ്പറമ്പില്‍ അനുസ്മരിപ്പിച്ചു. വടക്കു-കിഴക്കന്‍ ഭാരതത്തിലെ കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാ സഭയുടെ അംഗീകാരമുള്ള അന്തര്‍ദേശീയ മാധ്യമപ്രസ്ഥാനമായ 'സിഗ്നിസി'ന്‍റെ സമ്മേളന വേദിയിലാണ് വടക്കു-കിഴക്കന്‍ മേഖലയിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകരുടെ ശുശ്രൂഷ സുതാര്യവും സത്യസന്ധവുമാകണമെന്ന് ബിഷപ് വ്യക്തമാക്കിയത്.

മാധ്യമങ്ങള്‍ സമാധാനം സ്ഥാപിക്കാന്‍ പരിശ്രമിക്കണം. വടക്കുകിഴക്കന്‍ മേഖലയിലെ വ്യത്യസ്ത ജനവിഭാഗങ്ങളില്‍ സത്യവും സമാധാനവും നിലനിര്‍ത്താന്‍ കഴിയണം. അരുണാചല്‍പ്രദേശില്‍ മിഷനറി വൈദികനായി സേവനം ചെയ്യുമ്പോള്‍ കത്തോലിക്കാ ന്യൂസ് ഏജന്‍സിക്കുവേണ്ടി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്ന കാര്യം ബിഷപ് പള്ളിപ്പറമ്പില്‍ അനുസ്മരിച്ചു. അക്കാലത്ത ജനങ്ങളുടെ ചിന്തകളെയും വീക്ഷണങ്ങളെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞിരുന്നു. ഇന്ന് അര്‍ദ്ധ സത്യവും അസത്യവും മാധ്യമങ്ങളില്‍ നിറയുകയാണ്. ജനമനസ്സുകളില്‍ വിഷം കുത്തിവച്ച് അവരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളുമുണ്ട് – ബിഷപ് വിശദീകരിച്ചു. വടക്കു-കിഴക്കന്‍ മേഖലയിലെ ഏഴു സംസ്ഥാനങ്ങളില്‍ നിന്നുള്ള മാധ്യമ പ്രതിനിധികള്‍ ഗ്വാഹട്ടിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org