മോണ്‍. ജോസഫ് കണ്ടത്തിലിന്‍റെയും ഫാ. വര്‍ക്കി കാട്ടറാത്തിന്‍റെയും നാമകരണ നടപടികള്‍ക്ക് അനുമതി

മോണ്‍. ജോസഫ് കണ്ടത്തിലിന്‍റെയും ഫാ. വര്‍ക്കി കാട്ടറാത്തിന്‍റെയും നാമകരണ നടപടികള്‍ക്ക് അനുമതി

അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എം ഐ) സന്യാസിനിസമൂഹത്തിന്‍റെ സ്ഥാപകന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍, വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനു (വിസി) തുടക്കമിട്ട ഫാ. വര്‍ക്കി കാട്ടറാത്ത് എന്നിവരുടെ നാമകരണ നടപടികള്‍ക്ക് സീറോ മലബാര്‍ സിനഡ് അനുമതി നല്‍കി. കുഷ്ഠരോഗികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച മോണ്‍. ജോസഫ് കണ്ടത്തില്‍ 'കേരള ഡാമിയന്‍' എന്ന പേരിലും അറിയപ്പെട്ടിരുന്നു. 1904 ഒക്ടോബര്‍ 27-നു വൈക്കം ചെമ്പിലാണു ജനനം. 1933 ഡിസംബര്‍ 17-നു പൗരോഹിത്യം സ്വീകരിച്ചു. 1942-ല്‍ ചേര്‍ത്തലയില്‍ കുഷ്ഠരോഗാശുപത്രി സ്ഥാപിച്ചു. രോഗികളുടെ ശുശ്രൂഷ ലക്ഷ്യമാക്കി 1949 ഏപ്രില്‍ 2-നു എഎസ്എംഐ സന്യാസിനി സമൂഹത്തിനു രൂപം നല്‍കി. 1991 ഡിസംബര്‍ 12-നു ദിവംഗതനായി. ചേര്‍ത്തല മതിലകം എഎസ്എംഐ നിത്യാരാധന ചാപ്പലിലാണു കബറിടം.

1851 ഒക്ടോബര്‍ 13-നു പാലാ രൂപതയിലെ പൂഞ്ഞാറില്‍ ജനിച്ച ഫാ. വര്‍ക്കി കാട്ടറാത്ത് 22-ാം വയസില്‍ പൗരോഹിത്യം സ്വീകരിച്ചു. ഇടമറ്റം, തത്തംപിള്ളി, കാഞ്ഞിരപ്പള്ളി, വിളക്കുമാടം, അങ്കമാലി, ഒല്ലൂര്‍, എഴുപുന്ന ഇടവകകളിലെ ശുശ്രൂഷയ്ക്കു പുറമേ വിവിധ കോണ്‍വെന്‍റുകളുടെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്. വൈക്കം പള്ളി വികാരിയായിരിക്കെ, മാര്‍ ളൂയിസ് പഴേപറമ്പിലിന്‍റെ അനുമതിയോടെ 1904 നവംബര്‍ 20-നു തോട്ടകത്തു കൊവേന്ത സ്ഥാപിച്ചുകൊണ്ടാണു വിന്‍സെന്‍ഷ്യന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1931 ഒക്ടോബര്‍ 24നു ദിവംഗതനായ ഫാ. കാട്ടറാത്തിന്‍റെ കബറിടം തോട്ടകം സെന്‍റ് ഗ്രിഗോറിയോസ് ദേവാലയത്തിലാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org