എറണാകുളം അങ്കമാലി അതിരൂപതയുടെ ‘നാമൊന്നായ് ‘പദ്ധതി

എറണാകുളം അങ്കമാലി അതിരൂപതയുടെ ‘നാമൊന്നായ് ‘പദ്ധതി

കൊച്ചി: പ്രളയം തകര്‍ത്തെറിഞ്ഞ ഗ്രാമങ്ങളുടെ പുനര്‍ നിര്‍മാണം ലക്ഷ്യമിട്ട് എറണാകുളം-അങ്കമാലി അതിരൂപത ആവിഷ്കരിച്ച നാമൊന്നായ് പദ്ധതിക്ക് തുടക്കമായി. കാരുണ്യപ്രവാഹം എന്ന പേരില്‍ അതിരൂപത നടപ്പാക്കിവരുന്ന പ്രളയാനന്തര പുനരധിവാസ പദ്ധതിയുടെ പുതിയ ഘട്ടമായി പ്രളയദുരിതം തീവ്രമായി ബാധിച്ച ഗ്രാമങ്ങളെ കഴിവുള്ള ഇടവകകളുമായോ സന്യാസസമൂഹങ്ങളുമായോ ബന്ധപ്പെടുത്തി പുനര്‍ നിര്‍മാണം സാധ്യമാക്കുന്നതാണ് നാമൊന്നായ് പദ്ധതി.

വീടും ജീവിതമാര്‍ഗങ്ങളും നഷ്ടമായവര്‍ക്ക് ഒരു വര്‍ഷക്കാലത്തെ നിരന്തര ഇടപെടലുകളിലൂടെ അവ നേടിയെടുക്കാന്‍ പ്രാപ്തി നല്‍കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ അതിരൂപതാതല ഉദ്ഘാടനം ആലങ്ങാട് കുന്നേല്‍ ഇന്‍ഫന്‍റ് ജീസസ് പള്ളി ഹാളില്‍ അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് നിര്‍വഹിച്ചു.

നാമൊന്നായ് പദ്ധതിയുടെ പ്രതീകാത്മക തുടക്കമായി ജീവനോപാധി നഷ്ടപ്പെട്ട ഒരു കുടുംബത്തിന് തയ്യല്‍ മെഷിന്‍ നല്‍കി. പറവൂര്‍ ഫൊറോനാ വികാരി ഫാ. പോള്‍ കരേടന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. നാമൊന്നായ് പദ്ധതിയുടെ ഏകോപനം നിര്‍വഹിക്കുന്ന അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി പദ്ധതി വിശദീകരണം നടത്തി. ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. തോമസ് മങ്ങാട്ട്, ഫാ. ജോണ്‍സണ്‍ വേങ്ങയ്ക്കല്‍, വി.വി. ആന്‍റണി, ജക്സി വര്‍ക്കി, ലിന്‍റോ അഗസ്റ്റിന്‍, ലുലു ബിജു, ബെന്നി വാഴപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org