ക്രിസ്മസിനു മുമ്പത്തെ ആഴ്ചയില്‍ ഡസന്‍ കണക്കിനു ക്രൈസ്തവരെ കൊലപ്പെടുത്തിയ ഭീകരവാദികള്‍ ക്രൈസ്തസമൂഹത്തിനെതിരെ തിന്മ അഴിച്ചു വിടാനുള്ള ആസൂത്രിതമായ ശ്രമമാണു നടത്തിയതെന്നു അവിടത്തെ ബിഷപ് യാക്കൂബു കുന്‍ദി പ്രസ്താവിച്ചു. തങ്ങളുടേതല്ലാത്ത ഒരു മതത്തില്‍ വിശ്വസിക്കുന്നവരില്‍ ഭീതി പടര്‍ത്താനുള്ള നീക്കമാണിതെന്ന് ഭീകരാക്രമണങ്ങള്‍ മൂലം ഛിന്നഭിന്നമായിരിക്കുന്ന കാഫഞ്ചാന്‍ രൂപതയുടെ ഇടയന്‍ ചൂണ്ടിക്കാട്ടി.
ഏകദേശം നൂറോളം പേര്‍ വരുന്ന ഭീകരവാദികള്‍ സൈനികവേഷത്തില്‍ മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയാണ് അക്രമം നടത്തിയത്. അക്രമ ഭീഷണി നിലവിലുണ്ടായിരുന്നതിനാല്‍ രക്ഷയ്‌ക്കെത്തിയ സൈനികരാണെന്നാണ് ഗ്രാമീണര്‍ ആദ്യം കരുതിയതെന്നു ദൃക്‌സാക്ഷിയായ എമ്മാനുവല്‍ ഡൊമിനിക് പറഞ്ഞു. സംരക്ഷകരാണെന്നു കരുതി അടുത്തേയ്‌ക്കെത്തിയ ഗ്രാമീണര്‍ക്കു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 46 ലധികം പേര്‍ കൊല്ലപ്പെട്ടു. ഈ ഗ്രാമങ്ങളിലെ ആയിരകണക്കിനു പേര്‍ ഇതിനകം ജീവന്‍ രക്ഷിക്കാന്‍ വേണ്ട് നാടും വീടും ഉപേക്ഷിച്ച് അഭയാര്‍ത്ഥികളായിട്ടുണ്ട്.
യന്ത്രത്തോക്കുകളുമായി കാലികളെ മേയിച്ച് എത്തുന്ന ഭീകരസംഘങ്ങള്‍ നടത്തുന്ന അക്രമങ്ങള്‍ മൂലം നൈജീരിയായിലെ കര്‍ഷകരായ ക്രൈസ്തവര്‍ ദുരിതത്തിലായിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകരസംഘങ്ങളുടെ പിന്തുണയോടെയാണ് മുസ്ലീം വര്‍ഗീയവാദികള്‍ കൃഷിയിടങ്ങളിലൂടെ കാലികളുമായി കൃഷി നശിപ്പിച്ചും കര്‍ഷകര കൊന്നും കടന്നു പോകുന്നത്.
പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയന്‍ ഗവണ്‍മെന്റ് അക്രമികളെ പ്രതിരോധിക്കാന്‍ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്ന പരാതി സഭാനേതൃത്വത്തിനും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും ഉണ്ട്. ബുഹാരി ഒരു ഉച്ചകോടിക്കായി അമേരിക്കയിലെത്തിയിരുന്നു. അവിടെ ബുഹാരിക്കെതിരെ മനുഷ്യാവകാശസംഘടനകള്‍ പ്രതിഷേധം നടത്തുകയും ചെയ്തു. ഫുലാനി മുസ്ലീം ഗോത്രവര്‍ഗക്കാര്‍ ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുന്നതിനു നടത്തുന്ന ശ്രമങ്ങളെ ബുഹാരി പിന്തുണയ്ക്കുകയാണെന്ന് അമേരിക്കയില്‍ പ്രതിഷേധം സംഘടിപ്പിച്ചവര്‍ കുറ്റപ്പെടുത്തി.