വത്തിക്കാന്‍ ബാങ്ക് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വര്‍ക്‌സ് ഓഫ് റിലീജിയന്‍) മുന്‍ ഡയറക്ടര്‍ ജനറലിനും ഡെപ്യൂട്ടി ഡയറക്ടര്‍ക്കും എതിരായ ശിക്ഷ വത്തിക്കാന്‍ അപ്പീല്‍ കോടതി ശരി വച്ചു. ഇരുവരും 340 കോടി രൂപയ്ക്കു തുല്യമായ തുക പിഴയായി നല്‍കണം.
2013 ലാണ് ഇരുവരും ഈ സ്ഥാനങ്ങളില്‍ നിന്നു രാജി വച്ചത്. പിന്നീടു വത്തിക്കാന്‍ ബാങ്കിനു വന്‍നഷ്ടം ഉണ്ടായതോടെയാണ് അന്വേഷണമാരംഭിച്ചതും ഇവരുടെ കെടുകാര്യസ്ഥതയെ കുറിച്ച് ആരോപണങ്ങളുണ്ടായതും കേസ് എടുത്തതും. തുടര്‍ന്ന് വിചാരണ നടന്നു വരികയായിരുന്നു. 2018 ല്‍ ഒരു കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ഇപ്പോള്‍ അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. നിയമപരമായ വ്യവസ്ഥകള്‍ ഇരുവരും ലംഘിക്കുകയും തന്നിഷ്ടപ്രകാരം നടത്തിയ നിക്ഷേപങ്ങള്‍ വത്തിക്കാനു വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്തുവെന്നതായിരുന്നു കേസ്.
വത്തിക്കാന്‍ ബാങ്കിന്റെ പണം മാള്‍ട്ടായിലെ ഒരു കമ്പനിയുമായി ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നിക്ഷേപിച്ചതാണ് ഡയറക്ടര്‍മാരുടെ പ്രധാന വീഴ്ച. ഇതു വലിയ നഷ്ടത്തില്‍ കലാശിച്ചു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തരുത് എന്ന വത്തിക്കാന്റെ 2003 ലെ നിര്‍ദേശം ഇവര്‍ ലംഘിച്ചുവെന്നും വിധി ചൂണ്ടിക്കാട്ടുന്നു. മാള്‍ട്ടായിലും ഇതു സംബന്ധിച്ച കേസ് നടക്കുന്നുണ്ട്.