'കാന്ധമാല്‍ രക്തസാക്ഷികള്‍ വിശുദ്ധ പദവിയിലേക്ക്'

ഡോക്യുമെന്ററി സി ബി സി ഐ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു
'കാന്ധമാല്‍ രക്തസാക്ഷികള്‍ വിശുദ്ധ പദവിയിലേക്ക്'
Published on

മാധ്യമപ്രവര്‍ത്തകനായ ആന്റോ അക്കര സംവിധാനം ചെയ്ത 'കാന്ധമാല്‍ രക്തസാക്ഷികള്‍ വിശുദ്ധപദവിയിലേക്ക്' എന്ന ഡോക്യുമെന്ററി ബംഗളുരുവില്‍ നടന്ന സി ബി സി ഐ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. കാന്ധമാലിലെ ക്രിസ്ത്യന്‍ വിരുദ്ധ വര്‍ഗീയകലാപത്തിനിരകളായ 35 കത്തോലിക്ക രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളാരംഭിക്കാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്‍ശനം കാന്ധമാലില്‍, രക്തസാക്ഷികളെ ദൈവദാസരായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നടത്താനാണുദ്ദേശിച്ചിരുന്നതെങ്കിലും അവസാനനിമിഷം ഉണ്ടായ ഭരണകൂട ഇടപെടലുകളെ തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നെന്നും അതാണ് ഒടുവില്‍ ബംഗളുരുവിലെ സി ബി സി ഐ സമ്മേളനത്തില്‍ നടത്തിയതെന്നും ആന്റോ അക്കര പറഞ്ഞു. കാന്ധമാല്‍ ഇപ്പോള്‍ ഇന്ത്യയിലെ തീര്‍ത്ഥാടനകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2008 ലെ കാന്ധമാല്‍ കലാപത്തിനു ശേഷം നാല്‍പതോളം പ്രാവശ്യം കാന്ധമാല്‍ സന്ദര്‍ശിച്ചിട്ടുള്ള ആന്റോ അക്കര ഈ കലാപത്തെക്കുറിച്ച് 5 അന്വേഷണാത്മക ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നൂറിലേറെ ക്രൈസ്തവര്‍ കൊല്ലപ്പെടുകയും മുന്നൂറോളം ക്രൈസ്തവദേവാലയങ്ങളും ക്രൈസ്തവരുടെ ആറായിരത്തില്‍ പരം വീടുകളും തകര്‍ക്കപ്പെടുകയും ചെയ്ത കലാപമായിരുന്നു കാന്ധമാലിലേത്. അര ലക്ഷത്തിലേറെ ക്രൈസ്തവര്‍ ഭവനരഹിതരായി പലായനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org