കര്‍ണാടക: വടക്കുകിഴക്കനിന്ത്യന്‍ സഭ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു

കര്‍ണാടക: വടക്കുകിഴക്കനിന്ത്യന്‍ സഭ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു
Published on

കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ ക്രൈസ്തവര്‍ക്കെതിരായ നീക്കങ്ങള്‍ ആരംഭിച്ചിരിക്കെ കര്‍ണാടക ക്രൈസ്തവരോടു വടക്കുകിഴക്കനിന്ത്യയിലെ ക്രൈസ്തവനേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ക്രൈസ്തവ സ്ഥാപനങ്ങളെ കുറിച്ചു സര്‍വേ നടത്താനും മതംമാറ്റ നിരോധന നിയമം കൊണ്ടുവരാനുമാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ നീക്കം. കര്‍ണാടകയിലെ ക്രൈസ്തവരുടെ ആശങ്കകള്‍ തങ്ങളുടെയും ആശങ്കകളാണെന്നു വടക്കുകിഴക്കനിന്ത്യന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ പ്രസിഡന്റായ അസ്സമിലെ ഗോഹട്ടി ആര്‍ച്ചുബിഷപ് ജോണ്‍ മൂലച്ചിറ പ്രസ്താവിച്ചു. മതംമാറ്റനിരോധന നിയമം ക്രൈസ്തവര്‍ക്കുമാത്രമല്ല ഹൈന്ദവര്‍ക്കും എതിരാണ്. ക്രൈസ്തവരുടെ സ്ഥാപനങ്ങളെ കുറിച്ചു മാത്രം സര്‍വേ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്. മതം മാറ്റത്തിനെതിരായ നിയമങ്ങള്‍, ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ്. -ആര്‍ച്ചുബിഷപ് മൂലച്ചിറ വിശദീകരിച്ചു.
അരുണാചല്‍ പ്രദേശ് കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ടോ ടെബിന്‍, വടക്കുകിഴക്കനിന്ത്യയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം വക്താവ് അലന്‍ ബ്രൂക്‌സ് മേഖാലയയിലെ സലേഷ്യന്‍ സിസ്റ്റേഴ്‌സിന്റെ മാധ്യമവിഭാഗം ഡയറക്ടര്‍ സിസ്റ്റര്‍ യൂജെനിയ ലാലൂ തുടങ്ങിയവരും കര്‍ണാടക സര്‍ക്കാരിന്റെ ക്രൈസ്തവവിരുദ്ധ നീക്കങ്ങളെ ശക്തമായി വിമര്‍ശിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org