രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാന്‍ സമിതി (സിസിബിഐ) അനുശോചനമറിയിച്ചു. സാമൂഹ്യനീതി, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഗ്രാമവികസനം എന്നിവയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത കത്തോലിക്കാ സഭയുടെ അടിസ്ഥാന മൂല്യങ്ങളുമായി, പ്രത്യേകിച്ച് ദരിദ്രരെയും ദുര്‍ബലരെയും സേവിക്കാനുള്ള ദൗത്യത്തില്‍ ആഴത്തില്‍ പ്രതിധ്വനിച്ചതായും സിസിബിഐ പ്രസ്താവനയില്‍ നിരീക്ഷിച്ചു. ‘രത്തന്‍ ടാറ്റ കേവലം ഒരു വ്യവസായ പ്രമുഖനല്ല, മറിച്ച് അനുകമ്പയുടെയും ഔദാര്യത്തിന്റെയും ദീപസ്തംഭമായിരുന്നു. ടാറ്റ ട്രസ്റ്റുകളിലൂടെയും അദ്ദേഹത്തിന്റെ നിരവധി ജീവകാരുണ്യ സംരംഭങ്ങളിലൂടെയും അദ്ദേഹം ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ലക്ഷ്യത്തിനായി പോരാടി. ഇന്ത്യയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ടാറ്റയുടെ പൈതൃകം അദ്ദേഹത്തിന്റെ വ്യവസായ നൈപുണ്യത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നു. അദ്ദേഹത്തിന്റെ ധാര്‍മ്മിക നേതൃത്വം, സമഗ്രത, സാമൂഹിക ലക്ഷ്യങ്ങളോടുള്ള സമര്‍പ്പണം എന്നിവ ഇന്ത്യയിലെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന് ഒരു പുതിയ മാനദണ്ഡം സജ്ജമാക്കി. -പ്രസ്താവന വിശദീകരിച്ചു.
ഇന്ത്യൻ കത്തോലിക്കാ സഭ അദ്ദേഹത്തിന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാര്‍ഥനകള്‍ അര്‍പ്പിക്കുന്നതായി സി സി ബി ഐ അറിയിച്ചു. സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രയത്‌നിക്കാനും നിസ്വാര്‍ത്ഥതയോടും അനുകമ്പയോടും കൂടി മറ്റുള്ളവരെ സേവിക്കാനും ഭാവി തലമുറയെ പ്രചോദിപ്പിക്കുന്ന ഒരു വഴികാട്ടിയായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സിസിബിഐ പ്രതീക്ഷ പ്രകടിപ്പിച്ചു.
രത്തന്‍ ടാറ്റയുടെ സ്മരണയുടെ ബഹുമാനാര്‍ത്ഥം, സിസിബിഐ കൂടുതല്‍ നീതിയും സമത്വവുമുള്ള ഒരു സമൂഹത്തിനായി പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള ബിസിനസ് സാമ്രാജ്യത്തെ നയിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും രത്തന്‍ ടാറ്റ സജീവമായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗ്രാമവികസനം തുടങ്ങിയ മേഖലകളില്‍ സംഭാവന നല്‍കുന്ന ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റാ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
1937 ഡിസംബര്‍ 28 ന് മുംബൈയിലാണ് രത്തൻ ടാറ്റയുടെ ജനനം.1961-ല്‍ ടാറ്റ സ്റ്റീലിൽ സാധാരണജോലിക്കാരനായാണ് വിദ്യാഭ്യാസത്തിനുശേഷം ബിസിനസ് രംഗത്തേക്ക് അദ്ദേഹം പ്രവേശിച്ചത്.