നൈജീരിയ: തട്ടിയെടുക്കപ്പെട്ട സെമിനാരിക്കാരില്‍ ഒരാളെ മോചിപ്പിച്ചു

ആഫ്രിക്കയില്‍ നൈജീരിയായിലെ ഖാദുനാ ഗുഡ് ഷെപ്പേഡ് മേജര്‍ സെമിനാരിയില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടു പോയ നാലു വൈദികവിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ മോചിപ്പിക്കപ്പെട്ടു. തട്ടിയെടുത്തവര്‍ റോഡരികില്‍ ഉപേക്ഷിച്ചു പോയ വൈദിക വിദ്യാര്‍ത്ഥിയെ യാത്രക്കാര്‍ കണ്ടെത്തി ആശുപത്രിയിലാക്കുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. മറ്റു മൂന്നു പേരും ബന്ദികളായി തുടരുന്നു. തട്ടിയെടുത്തവരുടെ മര്‍ദ്ദനത്തിനിരയായ ഈ വിദ്യാര്‍ത്ഥിയുടെ പരിക്കു ഗുരുതരമായെന്നും മരണമടഞ്ഞേക്കാമെന്നും കണ്ടതിനെ തുടര്‍ന്നാവാം ഇയാളെ മോചിപ്പിച്ചതെന്നു കരുതുന്നു. മറ്റു മൂന്നു പേരെയും മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നു അധികാരികള്‍ അറിയിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ടു ആളുകളെ തട്ടിക്കൊണ്ടു പോകുന്ന പ്രവണത ഈ പ്രദേശത്തുണ്ട്. പൊതുവെ ക്രിസ്ത്യാനികളെയാണ് ഇങ്ങനെ തട്ടിക്കൊണ്ടു പോകുന്നത്. ജനങ്ങള്‍ക്കു സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണെന്നു സഭാനേതൃത്വം പ്രസ്താവിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org