ദൈവത്തിന്‍റെ വഴികള്‍ ഇഷ്ടപ്പെടുക

ദൈവത്തിന്‍റെ വഴികള്‍ ഇഷ്ടപ്പെടുക

ഫാ. വര്‍ഗ്ഗീസ് പെരുമായന്‍

നോമ്പുകാലത്തെ ആറാമത്തെ ആഗ്രഹം ഇതാണ്:
"ദൈവം എനിക്കായി ഒരുക്കുന്ന വഴികളെ ഹൃദയംകൊണ്ട്
ഇഷ്ടപ്പെടാന്‍ സാധിക്കണം."

ഉത്പത്തി പുസ്തകത്തില്‍ ജോസഫിന്‍റെ ചരിത്രം വിവരിക്കുന്നിടത്തു തിരുവചനം ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നു: "കര്‍ത്താവ് ജോസഫിന്‍റെ കൂടെ ഉണ്ടായിരുന്നു. അവന്‍ ചെയ്തതൊക്കെ കര്‍ത്താവു ശുഭമാക്കുകയും ചെയ്തു" (ഉത്പ. 39:2, 21, 23). എന്നാല്‍ ഈജിപ്തിന്‍റെ ഭരണാധികാരിയായ ഫറവോയാല്‍ നിയമിക്കപ്പെടുന്നതുവരെയുള്ള ജോസഫിന്‍റെ ജീവിതം പരിശോധിച്ചാല്‍ ഈ പ്രസ്താവന മനസ്സിലാക്കാന്‍ പ്രയാസമാണ്. യാക്കോബിന്‍റെ ഇഷ്ടപുത്രനായി ജോസഫ് ജീവിതം ആരംഭിച്ചു. എന്നാല്‍ സഹോദരങ്ങളുടെ അസൂയമൂലം കിണറ്റിലെറിയപ്പെട്ടു; ഇസ്മായേല്യര്‍ക്ക് ഇരുപതു വെള്ളിക്കാശിന് അടിമയായി വില്ക്കപ്പെട്ടു; പൊത്തിഫറിന്‍റെ ഭാര്യയുടെ ഇംഗിതത്തിനു വഴങ്ങാത്തതിനാല്‍ തടവറയിലാക്കപ്പെട്ടു. ഇത്തരത്തില്‍, മരണത്തിന്‍റെ നിഴല്‍ വീണ താഴ്വരയിലൂടെയുള്ള ജീവിതയാത്ര കര്‍ത്താവു കൂടെയുള്ള ഒന്നാണെന്ന് വിശ്വസിക്കുക എളുപ്പമല്ല. മുപ്പതു വയസ്സാകുന്നതിനുമുമ്പാണ് ഈ തിക്താനുഭവങ്ങളി ലൂടെയെല്ലാം ജോസഫ് കടന്നുപോയതെന്ന് ഓര്‍മിക്കണം. എന്നിട്ടും, തന്‍റെ എല്ലാ കഷ്ടപ്പാടുകള്‍ക്കും കാരണക്കാരായ സഹോദരങ്ങള്‍ ഭക്ഷണം തേടി തന്‍റെ അ ടുത്തെത്തിയപ്പോള്‍ ജോസഫ് പ റഞ്ഞത് ഇപ്രകാരമാണ്: "എന്നെ വിറ്റതോര്‍ത്തു നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട. കാരണം, ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ദൈവമാണു നിങ്ങള്‍ക്കു മുമ്പേ എന്നെ ഇങ്ങോട്ടയച്ചത് (ഉത്പ. 45:5). തന്നെ ദൈവം നയി ച്ച വഴികളെ ഹൃദയംകൊണ്ട് ഇഷ്ടപ്പെട്ട ഒരു മനുഷ്യന്‍റെ വാക്കുകളാണിവ. മറ്റുള്ളവര്‍ നമ്മുടെ നാശത്തിനായി ഒരുക്കുന്ന വഴികളെ ദൈവത്തി നു നമ്മുടെ വളര്‍ച്ചയ്ക്കായുള്ള ചവിട്ടുപടികളാക്കി മാറ്റുവാന്‍ സാധിക്കുമെന്നു ജോസഫിന്‍റെ ചരിത്രം പഠിപ്പിക്കുന്നു.
നോമ്പുകാലത്തെ ആറാമ ത്തെ ആഗ്രഹം ഇതാണ്: "ദൈ വം എനിക്കായി ഒരുക്കുന്ന വഴികളെ ഹൃദയംകൊണ്ട് ഇഷ്ടപ്പെടാന്‍ സാധിക്കണം."
ഇന്നു ഞാനായിരിക്കുന്ന വഴികള്‍ ദൈവനിശ്ചയമാണെന്ന് അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടു തോന്നാം. അവ വേദനയുടെ വഴികളായതുകൊണ്ടാകാം. അല്ലെങ്കില്‍ മറ്റുള്ളവര്‍ തന്നോട് അന്യായമായി പ്രവര്‍ത്തിച്ചതുകൊണ്ടാണു ഞാന്‍ ഇന്ന് ഈ അവസ്ഥയിലായിരിക്കുന്നതെന്നു വിശ്വസിക്കുന്നതിനാലാകാം. വഴികളിലെ വേദനകള്‍ ദൈവത്തിന്‍റെ അസാന്നി ദ്ധ്യം സൂചിപ്പിക്കുന്നതല്ല. കുരിശുമരണത്തെക്കുറിച്ചുള്ള പ്രവചനം കേട്ട പത്രോസ് നിനക്കിതു സംഭവിക്കാതിരിക്കട്ടെ" എന്ന് ആശംസിച്ചപ്പോഴേ യേശുവിന്‍റെ മറുപടി "സാത്താനേ ദൂരെപ്പോകുക" എന്നായിരുന്നു.
എന്‍റെ വഴികള്‍ നിര്‍ണയിക്കുന്നതില്‍ മറ്റുള്ളവരുടെ പങ്ക് എന്താണ്? ജീവിതപങ്കാളിയുടെ, മക്കളുടെ, മാതാപിതാക്കളുടെ, അധികാരികളുടെയെല്ലാം ഇഷ്ടാനിഷ്ടങ്ങള്‍ എന്‍റെ വഴികള്‍ നിര്‍ണിയിക്കുമ്പോള്‍ അവയിലെ ദൈവേഷ്ടം തിരിച്ചറിയുക എളുപ്പമല്ല. എന്നില്‍ അടിച്ചേല്പിക്കപ്പെടുന്നവയാണ് ആ വഴികളെങ്കില്‍ അവ ദൈവിക ഇടപെടലുകളായി വ്യാഖ്യാനിക്കുക സാദ്ധ്യമല്ല. എന്നാല്‍ പൊതുക്ഷേമമോ ഉപരിനന്മയോ മുന്‍നിര്‍ത്തി എന്‍റെ വ്യക്തിപരമായ ഇഷ്ടങ്ങളുടെ ബലിയര്‍പ്പണമാണു മറ്റുള്ളവരു ടെ ഇടപെടലുകള്‍ നെഞ്ചില്‍ നിന്നും ആവശ്യപ്പെടുന്നതെങ്കില്‍ അതിലൂടെ വെളിവാകുന്ന ദൈ വഹിതം ഞാന്‍ തിരിച്ചറിയണം.
ദൈവത്തിന്‍റ വഴികളെ ഇഷ്ടപ്പെടുന്നതിനുവേണ്ടി പ്രധാനമായും ഞാന്‍ പരിശോധിക്കേണ്ടതു ഞാന്‍ ഇന്ന് ആയിരിക്കുന്ന വഴികള്‍ ദൈവം ഒരുക്കിയവയാണോ അതോ എന്‍റെ സ്വാര്‍ത്ഥതയുടെ സൃഷ്ടിയാണോ എന്നാണ്. എന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതം ജീവിതവഴികള്‍ തിരഞ്ഞെടുത്തിട്ട്, അവ എന്‍റെ സ്വാര്‍ത്ഥനേട്ടങ്ങള്‍ക്ക് അനുകൂലമായി ഭവിക്കുമ്പോള്‍, അതിനെ ദൈവത്തിന്‍റെ പദ്ധതിയായി കണ്ടു ഞാന്‍ ഇഷ്ടപ്പെട്ടേക്കാം. ദൈവമഹത്ത്വവും സഹോദരനന്മയും ലക്ഷ്യമാക്കി കഠിനാദ്ധ്വാനത്തിലൂടെ ഒരു പാത വെട്ടിത്തെളിക്കുന്നതും സ്വാധീനവും വക്രബുദ്ധിയും ഉപയോഗിച്ച് ഇഷ്ടപ്പെട്ട വഴികളിലൂടെ സഞ്ചരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. എന്‍റെ കരുനീക്കങ്ങളുടെ ഫലമായി മറ്റുള്ളവരെ കരിവാരിത്തേച്ചുപോലും ഞാന്‍ എത്തിച്ചേരുന്നിടം, അത് എത്ര ഉന്നതസ്ഥാനമായാലും ദൈവാനുഗ്രഹമെന്ന വിധത്തില്‍ അവതരിപ്പിക്കണമെങ്കില്‍, മനഃസാക്ഷിയുടെ കൊഞ്ഞനം കുത്തലുകള്‍ കണ്ടില്ലെന്നു നടിക്കേണ്ടി വരും. നാബോത്തിന്‍റെ മുന്തിരിത്തോട്ടം കൈവശപ്പെടുത്തി അവിടെ പച്ചക്കറിത്തോട്ടം വച്ചുപിടിപ്പിച്ചിട്ട് അതിനെ പറുദീസയെന്നു വിളിക്കുന്നതു മണ്ടത്തരംതന്നെ.
ഓരോ പാപിയും കബളിപ്പിക്കപ്പെട്ടവനാണ്: സുവിശേഷത്തി ന്‍റെ വഴികളേക്കാള്‍ ജീവിതവിജയം കൊണ്ടുവരുന്ന വഴികളുണ്ടെന്ന തെറ്റായ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചുപോകുന്നവന്‍.
യേശുവേ, ഞാന്‍ എനിക്കായി ഒരുക്കുന്ന വഴികളില്‍ നിന്‍റെ സംരക്ഷണമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതിനേക്കാള്‍ നീ എനിക്കായി ഒരുക്കുന്ന വഴികളില്‍ സന്തോഷത്തോടെ ആയിരിക്കുവാന്‍ കൃപ ചെയ്യണമേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org