ഫാ. സുരേഷ് പള്ളിവാതുക്കല്‍ OFM Cap
വൈവിധ്യമാര്‍ന്നതും അതിവേഗം മാറിക്കൊണ്ടിരിക്കുന്നതുമായ സമൂഹത്തിന്റെ വെല്ലുവിളികള്‍ ഒരുവശത്തു പിടിമുറുക്കുമ്പോള്‍, രാജ്യത്തെ കൂടുതല്‍ ധ്രുവീകരിക്കാന്‍ ഭീഷണമായ ഒരു പുതിയ വിവാദം ഉയര്‍ന്നുവന്നിരിക്കുന്നു. ചരിത്രം തിരുത്തിയെഴുതാനും പൗരന്മാര്‍ക്കിടയില്‍ ഭിന്നത വിതയ്ക്കാനുമുള്ള വഴിവിട്ട അപകടകരമായ ശ്രമമാണ് സംവിധാന്‍ ഹത്യ ദിവസ് അഥവാ ഭരണഘടനാ വധ ദിന പ്രഖ്യാപനം.
2024 ജൂലൈ 12 ന് എക്‌സ്‌ലെ ഒരു പോസ്റ്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ ദിനം പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു, പൗരാവകാശങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കപ്പെടുകയും ആളുകള്‍ കാരണമില്ലാതെ തടവിലാക്കപ്പെടുകയും ചെയ്തു. എന്നാല്‍ പുതിയ നീക്കം നമ്മുടെ ഭൂതകാലത്തിലെ ഒരു ഇരുണ്ട അധ്യായത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നഗ്‌നമായ ശ്രമം മാത്രമല്ല, കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഒരു വിചിത്ര തന്ത്രം കൂടിയാണ്. അടിയന്തരാവസ്ഥയുടെ കാലഘട്ടം തിരഞ്ഞെടുത്ത് ഓര്‍മ്മിക്കുന്നതിലൂടെ, ഭരണകക്ഷി അതിന്റെ രാഷ്ട്രീയ എതിരാളികളെ പൈശാചികവല്‍ക്കരിക്കാനും നിലവിലെ അവസ്ഥയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സ്വയം ഒഴിഞ്ഞുമാറാനും ശ്രമിക്കുന്നു.
സംവിധാന്‍ ഹത്യ ദിവസ് പ്രഖ്യാപിക്കാന്‍ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്താണ് എന്നതാണ് പ്രസക്തമായ ചോദ്യം. ഭാരത് ജോഡോയുടെ മുദ്രാവാക്യങ്ങള്‍ക്കും കൈകളിലെ ഇന്ത്യന്‍ ഭരണഘടനക്കും ഇടയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നിരവധി പ്രതിപക്ഷ അംഗങ്ങളും ഈ വര്‍ഷം ലോക്‌സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്കുശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു, 'ജയ് ഹിന്ദ്, ജയ് സംവിധാന്‍' (ഭരണഘടന വിജയിക്കട്ടെ).
പാര്‍ലമെന്റ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ ഇന്ത്യന്‍ ഭരണഘടന കയ്യില്‍ പിടിച്ച് പ്രതിപക്ഷ നേതാക്കള്‍ ഭാരതീയ ജനതാ പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും നേരിട്ട് ആക്രമിക്കുകയായിരുന്നു. ഭരണഘടനയാണ് പരമോന്നതമെന്നും അത് മാറ്റാനുള്ള ഏതൊരു ശ്രമവും ശക്തമായി എതിര്‍ക്കുമെന്നും ഭരണകക്ഷിക്കും രാജ്യത്തിനും നല്‍കുന്ന സന്ദേശമായിരുന്നു അത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ), ബി ജെ പി യുടെ മോഹങ്ങള്‍ക്കുമേല്‍ കനത്ത ആഘാതമാണേല്‍പിച്ചത്. യു പി യിലെയും മറ്റ് പല സംസ്ഥാനങ്ങളിലെയും ജനവിധി എന്‍ ഡി എ യ്ക്ക് എതിരായതായി രാഷ്ട്രീയ വിദഗ്ധര്‍ കരുതുന്നു, കാരണം ഭരണഘടനയെ മാറ്റാനും സംവരണം ഇല്ലാതാക്കാനുമുള്ള ശ്രമവുമായി ബന്ധപ്പെടുത്തി, 'നാനൂറിലേറെ' എന്ന മുദ്രാവാക്യത്തിനെതിരെ ഇന്ത്യാ സഖ്യം കൊണ്ടുവന്ന ആഖ്യാനത്തെ അവര്‍ക്കു ചെറുക്കാനായില്ല.
സംവിധാന്‍ ഹത്യ ദിവസ് പ്രഖ്യാപിച്ചതിലൂടെ സര്‍ക്കാര്‍ അപകടകരമായ ഒരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. അത് ചരിത്രത്തിന്റെ സൗകര്യപ്രദമായ വശങ്ങള്‍ മാത്രം എടുത്തു കാണിക്കുന്ന തരത്തില്‍ ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ നിന്നു തിരഞ്ഞു പിടിച്ചെടുക്കുന്ന പരിപാടിയാണ്.
ആറ് വര്‍ഷം മുമ്പ്, കര്‍ണ്ണാടകയില്‍ നിന്നുള്ള ബി ജെ പി നേതാവും അന്നത്തെ പാര്‍ലമെന്റ് അംഗവുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ തന്റെ പാര്‍ട്ടി ഭരണഘടനയുടെ ആമുഖത്തിലെ 'മതേതര' എന്ന വാക്ക് ഇല്ലാതാക്കാനായി ഭരണഘടനയില്‍ മാറ്റം വരുത്തുമെന്ന് പ്രസ്താവിച്ചിരുന്നു; ഭരണഘടന ഭേദഗതി ചെയ്യാന്‍ പ്രാപ്തമാക്കുന്ന തരത്തില്‍, ബി ജെ പി ക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉറപ്പാക്കണമെന്നു 2024 മാര്‍ച്ചില്‍, പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി, അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു, 'ചാര്‍ സൗ പാര്‍' (400+) മുദ്രാവാക്യത്തെ ന്യായീകരിച്ച്, അത്തരമൊരു സംഖ്യയുടെ ആവശ്യകത അദ്ദേഹം വിശദീകരിച്ചിരുന്നു. 'ഇത്തവണ 400 ലധികം സീറ്റുകള്‍ ഉറപ്പിക്കണമെന്ന് മോദി ജി പറഞ്ഞു. എന്തുകൊണ്ട് 400? നിലവില്‍ ഞങ്ങള്‍ക്ക് ലോക്‌സഭയില്‍ 2/3 ഭൂരിപക്ഷമുണ്ട്, എന്നാല്‍ രാജ്യസഭയില്‍ ഞങ്ങള്‍ക്ക് അത് കുറവാണ്. കൂടാതെ, സംസ്ഥാന സര്‍ക്കാരുകളില്‍ ഞങ്ങള്‍ക്ക് ആവശ്യമായ ഭൂരിപക്ഷമില്ല.' ഹെഗ്‌ഡെ പറഞ്ഞു, 'കോണ്‍ഗ്രസ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ വളച്ചൊടിക്കുകയും ഹിന്ദുക്കളെ അടിച്ചമര്‍ത്തുന്ന വ്യവസ്ഥകളും നിയമങ്ങളും അവതരിപ്പിക്കുകയും ചെയ്തതുപോലെ ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തണമെങ്കില്‍ ഈ ഭൂരിപക്ഷം മതിയാകില്ല.'
ബി ജെ പി ക്ക് കനത്ത തിരിച്ചടി നല്‍കി ഹെഗ്‌ഡെയ്ക്കും കൂട്ടര്‍ക്കും തക്ക മറുപടിയാണ് ജനങ്ങള്‍ നല്‍കിയത്. അവര്‍ വന്‍തോതില്‍ പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തു. ഭരണഘടനയിലൂടെ നേടിയെടുത്ത എല്ലാ അവകാശങ്ങളും എടുത്തുകളയുമെന്ന ആശങ്കയില്‍ ദളിതരും ന്യൂനപക്ഷങ്ങളും അധഃസ്ഥിതരും ഒന്നിച്ചു. കേവല ഭൂരിപക്ഷം പോലും സഭയില്‍ നേടുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു.
ജനാധിപത്യം ഒരു ആശയത്തിന്റെയും ഒരു ശബ്ദത്തിന്റെയും ആധിപത്യത്തിന് എതിരാണെന്ന് ജനങ്ങള്‍ വീണ്ടും ഉറപ്പിച്ചു. മതപരവും സാംസ്‌കാരികവുമായ ബഹുത്വം നിറഞ്ഞ ഇന്ത്യയില്‍ ഒരു മതത്തിന്റെ അനുയായികളെ ഒറ്റപ്പെടുത്തുന്നതും ഭൂരിപക്ഷത്തെ അവര്‍ക്കെതിരെ അണിനിരത്തുന്നതും അംഗീകരിക്കുന്നില്ലെന്ന് അവര്‍ തെളിയിച്ചു. ഭരണഘടനയുടെ മൂല്യങ്ങളും അടിസ്ഥാന തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം ജനങ്ങളില്‍ വ്യക്തമായ സ്വാധീനം ചെലുത്തി.
ഭരണഘടന മാറ്റാന്‍ ബി ജെ പി ഉദ്ദേശിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ വാദഗതിയെ ചെറുക്കുന്നതിന്, ജൂണ്‍ 25 സംവിധാന്‍ ഹത്യ ദിവസ് ആയി ആചരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. അടിയന്തരാവസ്ഥയുടെ അധികാര ദുര്‍വിനിയോഗം അനുഭവിക്കുകയും അതിനെതിരെ പോരാടുകയും ചെയ്ത എല്ലാവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ വേണ്ടിയാണിതെന്നായിരുന്നു പ്രഖ്യാപനം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കുവച്ച ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു, 'അതേസമയം, 1975 ജൂണ്‍ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു, അതിനെ തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയും ഇന്ത്യയിലെ ജനങ്ങള്‍ അതിന്റെ അമിതാധികാരപ്രയോഗത്തിനും ക്രൂരതകള്‍ക്കും വിധേയരാകുകയും ചെയ്തു. അതിനാല്‍, അടിയന്തരാവസ്ഥയുടെ കാലത്ത് അധികാര ദുര്‍വിനിയോഗം സഹിച്ചവര്‍ക്കും അതിനെതിരെ പോരാടിയവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും അത്തരം അധികാര ദുര്‍വിനിയോഗത്തെ പിന്തുണയ്ക്കരുതെന്ന് ഇന്ത്യയിലെ ജനങ്ങളെ പ്രതിജ്ഞാബദ്ധരാക്കാനും ജൂണ്‍ 25 'സംവിധാന്‍ ഹത്യ ദിവസ്' ആയി ഇന്ത്യ ഗവണ്‍മെന്റ് പ്രഖ്യാപിക്കുന്നു.'
1975 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദേശീയ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 352 (1) പ്രകാരം നല്‍കിയിട്ടുള്ള അടിയന്തര വ്യവസ്ഥകളുടെ ദുരുപയോഗമായാണ് പലരും കണക്കാക്കുന്നത്. അലഹബാദ് ഹൈക്കോടതി ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവച്ച പശ്ചാത്തലത്തില്‍ ഭരണഘടനാ വ്യവസ്ഥകള്‍ ഉപയോഗിച്ചാണ് അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് നിരവധി പ്രതിപക്ഷ നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലില്‍ അടയ്ക്കുകയും പത്രമാധ്യമങ്ങളെ നിയന്ത്രിക്കുകയും പാര്‍ലമെന്റും ജുഡീഷ്യറിയും എക്‌സിക്യൂട്ടീവിന് വിധേയമാകുകയും ചെയ്തു.
2014 മുതലുള്ള ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിശകലനം ചെയ്താല്‍, അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ച വ്യതിചലനങ്ങളും ദുരുപയോഗങ്ങളും ഔപചാരികമായ അടിയന്തര പ്രഖ്യാപനം നടത്താതെ മോദി ഭരണകാലത്ത് രഹസ്യമായി നടക്കുന്നുണ്ടെന്ന് തെളിയുന്നു. ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ തത്വങ്ങളെയും ചവിട്ടിമെതിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ സംഭവവികാസങ്ങള്‍ അപായമണി മുഴക്കുന്നു. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളായ ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, നാലാമത്തെ തൂണായ മാധ്യമങ്ങളുടെ പ്രവര്‍ത്തനം എന്നിവ പ്രതീക്ഷകളില്‍ നിന്നും ഏറെ താഴെയാണ്. ഒരു പ്രത്യേക കക്ഷിയെ അധികാരത്തിലെത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുശേഷം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ കൂട്ടത്തോടെ രാജിവയ്ക്കുന്നത് മുന്‍ ഭരണകാലത്ത് കേട്ടുകേള്‍വിയില്ലാത്ത ഒരു പുതിയ പ്രതിഭാസമാണ്. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയെ ജനാധിപത്യത്തിന്റെ നട്ടെല്ല് ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ പൊള്ളയാക്കി, വ്യര്‍ത്ഥമായ ഒരു വ്യായാമമാക്കി മാറ്റുന്നു.
അടുത്ത കാലത്ത് നിയമനിര്‍മ്മാണ പ്രക്രിയ നിയമനിര്‍മ്മാണസംവിധാനത്തെ പരിതാപകരമാക്കി മാറ്റി. ബില്ലുകള്‍ക്കു പിന്നാലെ ബില്ലുകള്‍ വലിയ ചര്‍ച്ചകളില്ലാതെ പാര്‍ലിമെന്റില്‍ തിടുക്കത്തില്‍ കൊണ്ടുവരുന്നു. അവയെ പാസ്സാക്കാന്‍ പിന്തുടരുന്ന രീതി പോലും വിവാദത്തില്‍ മുങ്ങുകയാണ്. ചില സന്ദര്‍ഭങ്ങളില്‍, ബില്ലുകള്‍ ക്യാബിനറ്റിന്റെ പരിഗണനയ്ക്കായി അവസാനനിമിഷം കൊണ്ടുവരുന്നു, ശരിയായ ചര്‍ച്ചകള്‍ക്കു വിദൂരസാധ്യത മാത്രമാക്കി മാറ്റുന്നു. പൗരത്വ ഭേദഗതി നിയമം, കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍, തൊഴില്‍ പരിഷ്‌കരണ നിയമങ്ങള്‍ എന്നിവ പോലെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പല നിയമങ്ങളും, ബന്ധപ്പെട്ടവരുമായുള്ള കൂടിയാലോചനകള്‍ക്കു സര്‍ക്കാര്‍ തീരെ പരിഗണന നല്‍കുന്നില്ലെന്നതിനു തെളിവാണ്.
വിദ്യാര്‍ത്ഥികള്‍, അക്കാദമിക് വിദഗ്ധര്‍, ആക്ടിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയും അവരെ ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നത് വിയോജിപ്പുകളെ പൈശാചികവല്‍ക്കരിക്കുകയും ശിക്ഷിക്കുകയും ചെയ്യുകയല്ലാതെ മറ്റൊന്നുമല്ല. ഭരണഘടന ഉറപ്പുനല്‍കുന്ന നിരവധി മൗലികാവകാശങ്ങള്‍ ഡീപ് ഫ്രീസറിലാണ്. സമത്വത്തിനുള്ള അവകാശവും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും ഈ വസ്തുത തെളിയിക്കാനുള്ള രണ്ട് കാര്യങ്ങള്‍ മാത്രമാണ്. ഭരിക്കുന്ന പാര്‍ട്ടി നേതാക്കളും ഹിന്ദുത്വ വക്താക്കളും ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ മതങ്ങള്‍ക്കും എതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ അഴിച്ചുവിടുമ്പോള്‍, അവരെ വെറുതെ വിടാന്‍ അനുവദിക്കും.
വിദ്യാര്‍ത്ഥികള്‍, അക്കാദമിക് വിദഗ്ധര്‍, ആക്ടിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയും അവരെ ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നത് വിയോജിപ്പുകളെ പൈശാചിക വല്‍ക്കരിക്കുകയും ശിക്ഷിക്കുകയും ചെയ്യുകയല്ലാതെ മറ്റൊന്നുമല്ല. ഭരണഘടന ഉറപ്പുനല്‍കുന്ന നിരവധി മൗലികാവകാശങ്ങള്‍ ഡീപ് ഫ്രീസറിലാണ്.
സംവിധാന്‍ ഹത്യ ദിവസ് പ്രഖ്യാപിച്ചതിലൂടെ സര്‍ക്കാര്‍ അപകടകരമായ ഒരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. അത് ചരിത്രത്തിന്റെ സൗകര്യപ്രദമായ വശങ്ങള്‍ മാത്രം എടുത്തു കാണിക്കുന്ന തരത്തില്‍ ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ നിന്നു തിരഞ്ഞു പിടിച്ചെടുക്കുന്ന പരിപാടിയാണ്. മറ്റുള്ളവ സൗകര്യപൂര്‍വം മറക്കുന്നു. ഈ സമീപനം സമൂഹത്തെ ശിഥിലമാക്കുമെന്ന ഭീഷണിയുയര്‍ത്തുന്നതാണ്. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും സംസ്‌കാരത്തെ അതു സ്ഥിരീകരിക്കുന്നു.
ജനാധിപത്യ മൂല്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനത്തെക്കുറിച്ചുള്ള ഭരണകക്ഷിയുടെ റെക്കോര്‍ഡ് കണക്കിലെടുക്കുമ്പോള്‍ സംവിധാന്‍ ഹത്യ ദിവസ് ആചരണത്തോടുള്ള അവരുടെ തീക്ഷ്ണത വെറും പൊള്ളയാണ്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി ജെ പി ഗവണ്‍മെന്റുകള്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയും സ്ഥാപനങ്ങളെ തുരങ്കം വയ്ക്കുകയും ഭരണഘടനയുടെ ആത്മാവിനെ ഇല്ലാതാക്കുകയും ചെയ്യുന്നതായി ആരോപിക്കപ്പെട്ടിട്ടുള്ളതാണ്. 'ഭരണഘടനയുടെ കൊലപാതകം' എന്ന അവരുടെ നിലവിളി ഈ വിഷയത്തില്‍ അവരുടെ ലംഘനങ്ങളെ മറയ്ക്കാന്‍ സൗകര്യപ്രദമായ ഒരു പുകമറ പോലെ തോന്നുന്നു. സംവിധാന്‍ ഹത്യ ദിവസ് എന്നത് ചരിത്രത്തെ രാഷ്ട്രീയവത്കരിക്കാനും വിഭജനവും വിദ്വേഷവും നിലനിര്‍ത്താനുമുള്ള തെറ്റായതും അപകടകരവുമായ ഒരു ശ്രമമല്ലാതെ മറ്റൊന്നുമല്ല. നിസ്സാര രാഷ്ട്രീയ കളികള്‍ക്ക് കീഴടങ്ങാതെ നമ്മുടെ ജനാധിപത്യത്തിന്റെ ഐക്യവും ശക്തിയും നാം കൊണ്ടാടണം.
ആര്‍ എസ് എസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള നിരോധനം നീക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ് തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്കിടയിലും ബി ജെ പി വീണ്ടും 'ഭൂരിപക്ഷ കാര്‍ഡ്' കളിക്കാന്‍ തുടങ്ങിയതിന്റെ വ്യക്തമായ സൂചനയാണ്. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് 1966 നവംബറില്‍ ഏര്‍പ്പെടുത്തിയ ആറ് പതിറ്റാണ്ട് പഴക്കമുള്ള നിരോധനം ജൂലായ് 9 ന് കേന്ദ്രഗവണ്‍മെന്റിന്റെ ഉദ്യോഗസ്ഥകാര്യവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലൂടെ നീക്കം ചെയ്തു. പ്രധാനമന്ത്രി തന്നെയാണ് ഈ വകുപ്പിന്റെ ചുമതല വഹിക്കുന്നത്.
നമ്മുടെ ഭരണഘടന ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മെ ഒന്നിപ്പിക്കുന്ന ഒരു പവിത്രമായ രേഖയാണെന്ന് നാം തിരിച്ചറിയണം, അതിന്റെ ചൈതന്യം ആഘോഷിക്കപ്പെടണം, രാഷ്ട്രീയ നേട്ടത്തിനായി ചൂഷണം ചെയ്യരുത്. ഭിന്നിപ്പുണ്ടാക്കുന്ന അജണ്ടയെ നമുക്ക് നിരാകരിക്കാം, പകരം ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ജനാധിപത്യത്തില്‍ പങ്കാളികളെന്ന് സ്വയം വിളിക്കാവുന്ന ഒരു ഭാവിക്കായി പ്രവര്‍ത്തിക്കാം. ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തിയും ഉള്‍ക്കൊള്ളല്‍ പ്രോത്സാഹിപ്പിച്ചും, സംഭാഷണത്തിന്റെയും ധാരണയുടെയും സംസ്‌കാരം വളര്‍ത്തിയെടുത്തും നാം ഭരണഘടനയുടെ ചൈതന്യത്തെ മാനിക്കണം.