ഉണ്ണീശോയെ കാണാന്‍ എത്തിയ ജ്ഞാനികള്‍ നമ്മുടെ ജീവിതത്തെ ആകെ പരിവര്‍ത്തിപ്പിക്കാന്‍ പ്രാപ്തമായ ഒരു വലിയ യാഥാര്‍ത്ഥ്യത്തിലേക്കാണു നമ്മുടെ കണ്ണുകള്‍ തുറപ്പിക്കുന്നത്. അനുദിനം നാം കണ്ടെത്തുന്ന മനുഷ്യരില്‍, വിശേഷിച്ചും പാവപ്പെട്ടവരില്‍ ദൈവത്തെ നമുക്ക് ദര്‍ശിക്കാനാവും. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള നക്ഷത്രം ജ്ഞാനികളോട് ആവശ്യപ്പെട്ടത് അവരുടെ കണ്ണുകള്‍ ഉന്നതങ്ങളിലേക്ക് ഉയര്‍ത്താന്‍ മാത്രമല്ല ലോകത്തിലേക്ക് താഴ്ത്താന്‍ കൂടിയാണ്. ദൈവം ഒരു അമൂര്‍ത്ത യാഥാര്‍ത്ഥ്യമല്ലെന്ന് തിരിച്ചറിയാനും ഒരു പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന കുഞ്ഞില്‍ വിനീതമായി പ്രത്യക്ഷപ്പെടാന്‍ ദൈവത്തിന് കഴിയുമെന്നു മനസ്സിലാക്കാനും അതുകൊണ്ട് അവര്‍ക്ക് സാധിച്ചു. ഉണ്ണീശോയ്ക്ക് നല്‍കുന്ന ആരാധന നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുന്നു
ദൈവസാന്നിധ്യത്തില്‍ എല്ലാ വിശ്വാസികളും തുടരുക. കര്‍ത്താവുമായുള്ള സൗഹൃദത്തില്‍, നമ്മുടെ ജീവിതയാത്രയിലൂടെ നാം കടന്നു പോകേണ്ടതുണ്ട്. നമുക്ക് നിലനില്‍ക്കാന്‍ കര്‍ത്താവിന്റെ സ്‌നേഹവും നമുക്ക് വഴികാട്ടന്‍ രാത്രിയിലെ നക്ഷത്രത്തെ പോലെ അവിടുത്തെ വചനവും നമുക്ക് ആവശ്യമാണ്. അതോടൊപ്പം വിശ്വാസത്തെ കേവലം മതാചാരങ്ങള്‍ ആക്കി ചുരുക്കാതിരിക്കാനും നമുക്ക് സാധിക്കണം. അത് നമുക്കുള്ളില്‍ ജ്വലിക്കുന്ന അഗ്‌നി ആയിരിക്കണം. ദൈവത്തിന്റെ മുഖം തീക്ഷ്ണതയോടെ തേടുന്നവരും സുവിശേഷത്തിന്റെ സാക്ഷികളുമായി നാം മാറണം. ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി വിഘടിക്കാതെ സഭയില്‍ നാം എല്ലാവരും ദൈവത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കണം.
(ദനഹാതിരുനാളില്‍ ദിവ്യബലിക്കിടെ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)