ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്ത് റബര്‍ വിപണി തകര്‍ക്കാന്‍ ആസൂത്രിത അണിയറ നീക്കം: ഇന്‍ഫാം

ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്ത് റബര്‍ വിപണി തകര്‍ക്കാന്‍ ആസൂത്രിത അണിയറ നീക്കം: ഇന്‍ഫാം

ചിരട്ടപ്പാല്‍ അഥവാ കപ്പ് ലമ്പ്‌ന് സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിച്ച് വന്‍തോതില്‍ അനിയന്ത്രിതമായി ഇറക്കുമതി ചെയ്ത് റബര്‍ വിപണി തകര്‍ക്കാനുള്ള ആസൂത്രിത നീക്കം അണിയറയിലൊരുങ്ങുന്നത് റബര്‍ മേഖലയ്ക്ക് ഇരുട്ടടിയാകുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

ജൂലൈ 29 ന് ചേരുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് യോഗത്തില്‍ കപ്പ്‌ലമ്പ്‌ന് സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിക്കാന്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സ്വാഭാവികമായും റബര്‍ ബോര്‍ഡിന്റെ അറിവോടെയാണ്. റബര്‍ ബോര്‍ഡിലെ ഉന്നതരാണ് ഈ കര്‍ഷകദ്രോഹപദ്ധതിക്കു പിന്നിലെന്നുള്ളത് ഞെട്ടിക്കുന്നതാണ്. ഒരു കിലോ ഗ്രേഡ് 4 റബറിന് 165-170 എന്ന ആശ്വാസവിലയില്‍ കോവിഡ് കാലത്തും വിപണി സജീവമായിരിക്കുമ്പോള്‍ വിലയിടിച്ച് നിലവാരം കുറഞ്ഞ ചണ്ടിപ്പാല്‍ ഇറക്കുമതി ചെയ്യുവാനുള്ള കര്‍ഷക ദ്രോഹ നീക്കത്തിനെതിരെ സംഘടിക്കുവാന്‍ കര്‍ഷകരും കര്‍ഷകസംഘടനാ നേതൃത്വങ്ങളും മുന്നോട്ടുവരണം.

ഏതാണ്ട് നാലുവര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നടന്ന ഇത്തരം നീക്കം കര്‍ഷകപ്രതിഷേധത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നാണ് അന്നു നിര്‍ദ്ദേശിച്ചത്. പഠനം നടത്തിയവര്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത് കര്‍ഷകര്‍ക്ക് വെല്ലുവിളിയാണ്. അന്നു പറഞ്ഞതുപോലെ തന്നെ ഇന്നും പറയുന്നത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. ഈ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ്. ഇതിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരും റബര്‍ ബോര്‍ഡും തയ്യാറാകണം.
ചണ്ടിപ്പാലിന് നിലവാര മാനദണ്ഡം നിശ്ചയിച്ചാല്‍ ഉടന്‍തന്നെ അനിയന്ത്രിത കപ്പ് ലമ്പ് ഇറക്കുമതിയുണ്ടാകും. ആഭ്യന്തരവിപണിയിലെ ഉല്പാദനക്കുറവും വിദേശരാജ്യങ്ങളിലെ വിലക്കുറവും ആയുധമാക്കി റബര്‍ ബോര്‍ഡ് വെയ്ക്കുന്ന യഥാര്‍ത്ഥമല്ലാത്ത ഉല്പാദന ഉപഭോഗ ഇറക്കുമതി കണക്കുകള്‍ ഇതിന് ആധാരമായാല്‍ ആഭ്യന്തര റബര്‍ വിപണിവില കുത്തനെ ഇടിയും. കേന്ദ്രസര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നു പിന്തിരിയണമെന്നും പാര്‍ലമെന്റംഗങ്ങള്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും സജീവ ഇടപെടല്‍ ഉടന്‍ നടത്തണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org