എത്യോപ്യയിലെ വംശീയ സംഘര്‍ഷങ്ങളില്‍ പീഢിപ്പിക്കപ്പെടുന്ന ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷങ്ങളില്‍ 78 ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഇതില്‍ മാര്‍പാപ്പ കടുത്ത ദുഃഖം രേഖപ്പെടുത്തി. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ അബുന്‍ മത്യാസ് പാത്രിയര്‍ക്കീസിനോട് മാര്‍പാപ്പ തന്‍റെ ഹൃദയൈക്യം പ്രകടിപ്പിക്കുകയും പ്രാര്‍ത്ഥനാസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഓര്‍ത്തഡോക്സ് പള്ളകളിലേയ്ക്ക് അക്രമികള്‍ ഗ്രനേഡുകള്‍ എറിഞ്ഞതിനെ തുടര്‍ന്നാണു വിശ്വാസികള്‍ കൊല്ലപ്പെട്ടത്. താന്‍ കൈയില്‍ കൊണ്ടു നടക്കുന്നത് കുരിശാണ്, തോക്കല്ല എന്നും നീതി നല്‍കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും പാത്രിയര്‍ക്കീസ് പ്രസ്താവിച്ചു.
സമാധാനത്തിനുള്ള നോബല്‍ സമ്മാനം എത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹ്മെദിനായിരുന്നു. അയല്‍രാജ്യമായ എറിട്രിയയുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുന്‍ കൈയെടുത്തതിനായിരുന്നു ഇത്. സമ്മാനപ്രഖ്യാപനം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിലാണ് എത്യോപ്യയില്‍ അക്രമങ്ങള്‍ ആരംഭിച്ചത്. 2015-ല്‍ ലിബിയയില്‍ വച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവരെ കൊലപ്പെടുത്തിയിരുന്നു.