എറണാകുളം – അങ്കമാലി അതിരൂപതാ പരിധിയിലെ വിടെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മൃതദേഹ സംസ്കാരത്തിനുമായി പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകർ രംഗത്തിറങ്ങുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ (വെല്‍വെയര്‍ സര്‍വീസസ് എറണാകുളം) നേതൃത്വത്തിലാണ് 'സഹൃദയ സമരിറ്റന്‍സ്' എന്ന പേരില്‍ വോളണ്ടിയര്‍ സര്‍വീസസ് ആരംഭിച്ചിരിക്കുന്നത്. വൈദികരും സന്നദ്ധപ്രവര്‍ത്തകരായ യുവാക്കളും ചേര്‍ന്ന് സജ്ജീകരിച്ചിരിക്കുന്ന ഈ ടീം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് മൃതസംസ്കാരത്തിന് ആവശ്യമുള്ള എവിടെയും എത്തിച്ചേരും. കോവിഡ് ബാധിച്ചു മരിയ്ക്കുന്നവരുടെ മൃതസംസ്കാരം ചിലയിടങ്ങളിൽ ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും സൃഷ്ടിച്ച സാഹചര്യത്തിലാണ് , അതെല്ലാം ഒഴിവാക്കുന്നതിന് സഹൃദയുടെ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളിലിന്‍റെ നേതൃത്വത്തില്‍ വാളണ്ടിയേഴ്സ് തയാറായിരിക്കുന്നത്. ഇവര്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പരിശീലനവും ലഭ്യമാക്കിയിട്ടുണ്ട്. ജൂലൈ 19-ാം തീയതി ഞായറാഴ്ച ആലുവ തായ്ക്കാട്ടുകര സെന്‍റ് പീറ്റര്‍ & പോള്‍ പള്ളിയില്‍ മരണശേഷം കോവിഡ് രോഗബാധ സ്ഥിരികരിച്ച ശ്രീ. ജെയ്സണ്‍ വാറുണ്ണിയുടെ മൃതസംസ്കാരം ആ പള്ളി വികാരി ഫാ. ജിമ്മിച്ചന്‍ കക്കാട്ടുച്ചിറയുടെയും ആലുവ സെന്‍റ് ഡൊമിനിക് പള്ളി വികാരി ഫാ. വര്‍ഗീസ് പൊട്ടയ്ക്കലന്‍റെയും മറ്റു ചില വൈദികരുടെയും സാന്നിധ്യത്തില്‍ പരേതന്‍റെ ബന്ധുവായ ഫാ. പീറ്റര്‍ തിരുതനത്തിലിന്‍റെ പ്രാര്‍ത്ഥനാ ശുശ്രൂഷയോടെയാണ് നടത്തിയത്. കബറടക്കത്തിന് സഹായിക്കാന്‍ സഹൃദയ സമാരിറ്റന്‍സിന്‍റെ വാളണ്ടിയേഴ്സുമുണ്ടായിരുന്നു.
കോവിഡ്-19 പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങളും മുന്‍കരുതലുകളും എടുത്താല്‍ ആരോഗ്യമുള്ള ആര്‍ക്കുവേണമെങ്കിലും ഇത്തരം സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാം. നമ്മുടെ നാട്ടില്‍ കോവിഡ്-19 അതിവേഗം പടരുന്ന കൂടുതല്‍ പേരെ ഈ രംഗത്ത് പരിശീലിപ്പിക്കാനാണ് സഹൃദയ പദ്ധതിയിടുന്നത്. സഹൃദയ സമാരിറ്റന്‍സ് ഗ്രൂപ്പില്‍ ഇതിനകം 150-ലേറെ വാളണ്ടിയേഴ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതാ പരിധിയില്‍ കോവിഡ്-19 ബാധിച്ച് ആരെങ്കിലും മരിച്ചാല്‍ സഹൃദയ സമാരിറ്റന്‍ സുമായി ബന്ധപ്പെടാം.
വിലാസം: ഫാ. ജോസഫ് കൊളുത്തുവള്ളില്‍
സഹൃദയ (വെല്‍ഫെയര്‍ സര്‍വീസസ്)
അഞ്ചുമുറി, പൊന്നുരുന്നി
വൈറ്റില, കൊച്ചി-19
9995481266