“ശിക്ഷിക്കപ്പെടില്ലെന്ന തോന്നല്‍ അപകടകരമായ പ്രത്യാഘാതമുണ്ടാക്കും” – സര്‍വ മതനേതാക്കള്‍

ജനക്കൂട്ടം നിയമം കയ്യിലെടുത്ത് അതിക്രമങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം സാഹചര്യം നാടിന്‍റെ വികസനത്തിനും മതേരസങ്കല്‍പങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നും ഡല്‍ഹിയില്‍ സമ്മേളിച്ച വിവിധ മതനേതാക്കളുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു. കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന തോന്നല്‍ അപകടരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും മതനേതാക്കള്‍ പറഞ്ഞു.

ഭാരതത്തില്‍ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ മതനേതാക്കളുടെയും സാംസ്കാരിക നായകരുടെയും സംഗമം ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. രാജ്യത്തു വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളിലും നിയമലംഘനങ്ങളിലും സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. പശു സംരക്ഷണത്തിന്‍റെ പേരില്‍ ജനക്കൂട്ടം നിയമം കയ്യിലെടുക്കുന്നതും ആള്‍ക്കൂട്ടത്തിന്‍റെ അതിക്രമങ്ങള്‍ വ്യാപകമാകുന്നതും ആശങ്കാജനകമാണ്. സംസ്ഥാന സര്‍ക്കാരുകളും പൊലീസും ഇത്തരം സംഭവങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും മതനേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും സാഹചര്യം നിലനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് അത് ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും സാമൂഹ്യപ്രവര്‍ത്തകരും മതസമൂഹങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. സമൂഹത്തിന്‍റെ അടിത്തട്ടുമുതല്‍ ഐക്യവും സാഹോദര്യവും സംജാതമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് മതനേതൃത്വം മുന്‍കയ്യെടുക്കണം – സമ്മേളനം നിര്‍ദ്ദേശിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org