ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.
തവതിരുഹൃത്തിലെ മുറിവിലെന്നേശുവേ,
തളരുമീയെന്നെ മറയേ്ക്കണമേ.
തളിരിടുമെന്‍ സ്വാര്‍ഥമോഹങ്ങളില്‍നിന്നു,
തരികെനിയ്ക്കനുദിനം വിടുതലും നീ.
തീര്‍ന്നുപോയീടുന്ന സ്‌നേഹാദരങ്ങളെ,
തേടിപ്പറന്നു നടക്കുവാനായ്,
തീക്ഷ്ണമായാശിക്കുമെന്‍ മാനസത്തിന്റെ-
തടവറയില്‍ നിന്നുമുക്തിയേകൂ.
തുംഗപദവിയും, പേരും, പ്രശസ്തിയും,
തൂത്തുവാരിക്കൂട്ടി സ്വന്തമാക്കാന്‍,
തുനിയുമെന്‍ വ്യര്‍ഥമാമുദ്യമത്തില്‍ നിന്ന്,
തടയണേ,യെന്നെ നീയിന്നുമെന്നും.
തന്മാത്രയായും, നിന്‍ സ്‌നേഹാഗ്നിയിലൊരു-
തീപ്പൊരിയായും ഞാന്‍ മാറുംവരെ,
താഴ്മതന്‍ താഴ്‌വാരതണലില്‍ കഴിയുവാന്‍,
താപസിയാമെന്നെ നീ തുണയ്ക്കൂ.
താത്ക്കാലികങ്ങളാം സൃഷ്ടികളെയുമീ-
തുശ്ചമാമെന്‍ ദേഹഗേഹത്തെയും,
തീര്‍ത്തും മറന്നിടാനുള്ളോരനുഗ്രഹം,
തമ്പുരാനേ,യെനിക്കരുളേണമേ.
തുല്യനായാരുമില്ലാത്തോനേ, വര്‍ണ്ണനാ-
തീതമാം മാധുര്യമേറുവോനേ,
താലത്തിലീലോകമേകും സുഖങ്ങളെ,
തീര്‍ക്കണേ കയ്പായെനിക്കു നിത്യം.
തമസ്സിനെയൊന്നാകെ നീക്കിടും നീതിതന്‍-
തേജസ്സോലും സൂര്യനാമേശുവേ,
തെളിച്ചിടണേ നിന്റെ ദിവ്യകതിരിനാല്‍,
തിരികെട്ടുപോയൊരെന്‍ ബോധത്തിനെ.
തരളമെന്‍ബുദ്ധിക്കു പ്രഭ നല്കിയുമക-
താരിനെയഗ്നിയില്‍ ശുദ്ധിചെയ്തും,
തിങ്ങിടുമെന്‍ ദൈവസ്‌നേഹത്തിലെരിയിച്ചു,
തിരുമാറിനോടു ചേര്‍ക്കേണമാമ്മേന്‍.