നെപ്പോളിയന്‍ ചക്രവര്‍ത്തി ക്രൂരനായിരുന്നുവത്രേ! ലോകത്തെ കിടുകിടാ വിറപ്പിച്ചവന്‍ എന്നു വിശേഷണം. വേഷപ്രച്ഛന്നനായി പടയാളികളെ നിരീക്ഷിക്കാന്‍ കേമന്‍. ഒരു ദിവസം ഒരു പടയാളിയുടെ മുറിയില്‍ അരണ്ട വെളിച്ചം. ചെന്നു, കണ്ടു. പടയാളി താന്‍ വാങ്ങിയ കടങ്ങള്‍ എഴുതിവെച്ചിരിക്കുന്നു. ആര്‍ക്കെല്ലാം, എത്ര വീതമെന്നും. എഴുതി മടുത്ത് പടയാളി മയങ്ങി. എഴുത്തിലെ അവസാന വാചകം ഇതായിരുന്നു. "ദൈവമേ, ഈ കടങ്ങളൊക്കെ ആര് വീട്ടും?"
ചക്രവര്‍ത്തി അതെടുത്ത് വായിച്ചു. പിന്നെ ആ ചോദ്യത്തിനു താഴെ 'നെപ്പോളിയന്‍' എന്നെഴുതി ഒപ്പിട്ടു. പിറ്റേ ദിവസം പടയാളി ഉണരുംമുമ്പ് നെപ്പോളിയനെത്തി. "ഇതാ, വേണ്ടത്ര പണം, ആര് വീട്ടും എന്നല്ലേ നിന്റെ ചോദ്യം? ഉത്തരം കണ്ടോ? എന്റെ ഒപ്പു കണ്ടോ? നെപ്പോളിയന്‍ വീട്ടും. വീട്ടുന്നു."
കടങ്ങളുടെ കണക്കെഴുതി മയങ്ങിയുറങ്ങുമ്പോള്‍, നമ്മോടുതന്നെ ചോദിക്കാം "ഈ കടങ്ങളൊക്കെ ആര് വീട്ടും. 'ക്രിസ്തു' എന്നോ 'ദൈവം' എന്നോ പെരെഴുതി ഒരു ഒപ്പിടുമോ? ഒരു പെന്‍സില്‍ ഒരു തെറ്റു ചെയ്താല്‍ ഒരു റബ്ബര്‍ അത് മായ്ക്കും. ഞാനാണ് ആ പെന്‍സില്‍, അങ്ങ് റബ്ബറും. അങ്ങ് എന്റെ തെറ്റു മായ്ക്കില്ലേ? മായ്ക്കുമോ? മായ്ക്കുമെന്നോ? മതി, അതു മതി, മായ്ക്കാന്‍ മറക്കല്ലേ! ദൈവമേ അങ്ങേയ്ക്ക് നന്ദി.