വിശുദ്ധ വിചാരം-3
ഫാ. ജോണ്‍ പുതുവ
ഫ്രാന്‍സിസ് മാര്‍പാപ്പ കാലഘട്ടത്തിന്‍റെ പ്രവാചകനാണ്. ദൈവസ്നേഹത്തിന്‍റെ പര്യായമാണ്. കരുണയുടെ വേറിട്ട മുഖമാണ്. വത്തിക്കാന്‍ ചത്വരത്തില്‍ തിങ്ങിക്കൂടി നില്ക്കുന്ന ആയിരങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുക മാത്രമല്ല, തന്നെ കാണാനെത്തിയിരിക്കുന്ന എല്ലാ രോഗികളെയും അവിടുന്ന് ആശ്ലേഷിച്ച് ആശീര്‍വദിച്ചു പ്രാര്‍ത്ഥിക്കുന്നു.
ദേഹം മുഴകള്‍ നിറഞ്ഞു വിരൂപനായ ഒരു മനുഷ്യനെ മാര്‍പാപ്പ കെട്ടിപ്പുണര്‍ന്നത് ലോകം മുഴുവന്‍ കരുണയുടെ പര്യായമായി ഏറ്റെടുത്തു. ലോകം അറപ്പോടെ കണ്ടിരുന്ന ആ മനുഷ്യന്‍റെ അടുത്തേയ്ക്കു മാര്‍പാപ്പ ഇറങ്ങിച്ചെന്ന് ആ മനുഷ്യനെ കെട്ടിപ്പിടിച്ച് നെറുകയില്‍ ചുംബനം നല്കി ആശീര്‍വദിച്ചു പ്രാര്‍ത്ഥിക്കുന്നു. തിങ്ങിനിറഞ്ഞ ജനം സ്ക്രീനില്‍ വലിയ അത്ഭുതത്തോടെയാണ് ഇതു കണ്ടത്. ലോകം മുഴുവന്‍ വലിയ വാര്‍ത്തയായി അതേറ്റെടുത്തു.
പിന്നീടു മാധ്യമപ്രവര്‍ത്തകര്‍ ആ മനുഷ്യന്‍റെ അടുത്തു ചെന്നു ചോദിച്ചു: മാര്‍പാപ്പ അടുത്തുവന്ന് ആശ്ലേഷിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ എന്തു തോന്നി? ആ മനുഷ്യന്‍ മറുപടി പറഞ്ഞു: ലക്ഷങ്ങളുടെ ഇടയില്‍ എന്നെ കണ്ട മാത്രയില്‍ ഒന്നും നോക്കാതെ മാര്‍പാപ്പ ഓടി എന്‍റെ അടുത്തേയ്ക്കു വന്നു. ചോദ്യത്തിനുള്ള മറുപടിയായിരുന്നില്ല അത്. പക്ഷേ, ഹൃദയത്തില്‍ നിന്നുള്ള വാക്കുകളായിരുന്നു. അതുവരെ അയാളെ കണ്ട് ആളുകള്‍ ഭിക്ഷ തരികയോ മാറി നടക്കുകയോ ആണു ചെയ്തിരുന്നത്.
നമ്മിലെ സ്നേഹം കുറയരുതെന്നാണു നാം പ്രാര്‍ത്ഥിക്കേണ്ടത്. കാരണം സ്നേഹമായിത്തീരാനുള്ള വിളിയാണ് എല്ലാവര്‍ക്കുമുള്ളത്. അരികിലുള്ളവനില്‍ ദൈവഛായ കാണുന്നിടത്താണു യഥാര്‍ത്ഥ ദൈവസ്നേഹം പ്രകടമാകുന്നത്.