അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

അസര്‍ബൈജാനില്‍ അര്‍മീനിയന്‍ നിയന്ത്രണത്തിലുള്ള സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായിരിക്കെ, അര്‍മീനിയന്‍ അപ്പസ്‌തോലിക് സഭയുടെ അദ്ധ്യക്ഷന്‍ കരേകിന്‍ രണ്ടാമന്‍ കാതോലിക്കോസ് റോമിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. അസര്‍ബൈജാന്‍-അര്‍മീനിയന്‍ തര്‍ക്കം തന്നെയായിരുന്നു 40 മിനിറ്റ് ദീര്‍ഘിച്ച കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയമെന്നു വത്തിക്കാന്‍ അറിയിച്ചു. ഇതേതുടര്‍ന്ന്, പൊതുദര്‍ശനവേളയില്‍ മാര്‍പാപ്പ ഈ പ്രശ്‌നത്തിലേക്ക് അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.
തര്‍ക്കത്തിലുള്ള നാഗോര്‍ണോ-കാരബാക്ക് മേഖല അസര്‍ബൈജാന്‍ അതിര്‍ത്തിയ്ക്കുള്ളിലാണെന്നാണ് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതെങ്കിലും അതിന്റെ നിയന്ത്രണം അര്‍മേനിയന്‍ വംശജര്‍ക്കാണ്. തര്‍ക്കത്തിനു നയതന്ത്രതലത്തിലുള്ള പരിഹാരം വേണമെന്നു അന്താരാഷ്ട്രസമൂഹം ആവശ്യപ്പെടുമ്പോള്‍, തുര്‍ക്കി അസര്‍ബൈജാനെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുകയാണ്. യഥാര്‍ത്ഥ സ്ഥിതി അന്താരാഷ്ട്ര സമൂഹവും മാധ്യമങ്ങളും മനസ്സിലാക്കണമെന്നും നീതി നടപ്പാകണമെന്നുമാണ് അര്‍മീനിയന്‍ സഭയുടെ ആവശ്യം.
അപ്പസ്‌തോലന്മാരായ ബര്‍ത്തലോമിയോയും തദേവൂസും ചേര്‍ന്നു സ്ഥാപിച്ചതാണു തങ്ങളുടെ സഭയെന്നാണ് അര്‍മീനിയന്‍ സഭയുടെ പരമ്പരാഗത വിശ്വാസം. ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ച ആദ്യത്തെ രാഷ്ട്രമാണ് അര്‍മീനിയ. നാലാം നൂറ്റാണ്ടിലായിരുന്നു അത്. ഇവിടത്തെ ജനങ്ങളില്‍ 97 ശതമാനവും ഓര്‍ത്തഡോ ക്‌സ് ക്രൈസ്തവരാണ്. അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ ആകെ 90 ലക്ഷം വിശ്വാസികളുണ്ടെന്നാണു കണക്ക്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org