എല്ലാ വിശുദ്ധര്‍ക്കും വേണ്ടി

എല്ലാ വിശുദ്ധര്‍ക്കും വേണ്ടി

മാതൃകാപരമായ പുണ്യപ്രവൃത്തികള്‍ (heroic Virtues) ചെയ്തിട്ടുള്ളവരെയാണ് നാം വിശുദ്ധരായി അനുസ്മരിക്കുന്നത്. പുണ്യപ്രവൃത്തികള്‍ ചെയ്യാന്‍ ആര്‍ക്കും സാധിക്കും. പക്ഷേ, അസാധാരണമായി പ്രവര്‍ത്തിക്കാന്‍, ജീവിക്കാന്‍, അസാധാരണമായ വരം വേണം, കൃപവേണം, ധൈര്യം വേണം. സ്വജീവന്‍പോലും തൃണവല്‍ഗണിച്ചുകൊണ്ട് ജീവിച്ചു മരിച്ച ഇത്തരം വിശുദ്ധാത്മാക്കളെയെല്ലാം സ്മരിക്കാനാണ് കത്തോലിക്കാസഭ ഒരു ദിവസം നീക്കിവച്ചിരിക്കുന്നത്. സഭയുടെ ലിസ്റ്റില്‍ രേഖപ്പെടുത്തപ്പെട്ട ഒരുപറ്റം വിശുദ്ധരുണ്ട്. രക്തസാക്ഷികളും വിശുദ്ധരും വാഴ്ത്തപ്പെട്ടവരും ദൈവദാസരും എല്ലാമുണ്ട്. ഇവരെല്ലാം ജനങ്ങളുടെ മുമ്പില്‍ ശ്രദ്ധേയരായവരാണ്. ആരും ശ്രദ്ധിക്കാതെ പോയ അനേകര്‍ വേറെയുമുണ്ട്. കാലത്തെ അതിജീവിച്ച്, ജീവിത മാതൃകകളായി നിലനില്ക്കുന്നവരെ സ്മരിക്കാനൊരു ദിവസം – നവംബര്‍ 1.
ഈ ആചരണം സഭയില്‍ ആരംഭിച്ചത് എന്നാണെന്ന് കൃത്യമായി പറയാനാവില്ല. പൗരസ്ത്യസഭയില്‍ നാലാം നൂറ്റാണ്ടില്‍ മെയ് 13-ന് സകല രക്തസാക്ഷികളെയും അനുസ്മരിച്ചിരുന്നതായി വി. എഫ്രേമും (306-373) വി. ജോണ്‍ ക്രിസോസ്തമും (349-407) രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നവംബര്‍ 1 വിശുദ്ധരുടെ ദിനമായി ആചരിച്ചുതുടങ്ങിയത് പോപ്പ് ഗ്രിഗരി III (731-741) ന്റെ കാലത്താണ്. അന്ന് സകല വിശുദ്ധരെയും റോമില്‍ അനുസ്മരിച്ചുതുടങ്ങിയത് ആഗോളസഭയുടെ ഭാഗമായി മാറിയത് പോപ്പ് ഗ്രിഗരി IV ന്റെയും (827-844) ഗ്രിഗരി VII ന്റെയും (1020-1085) കാലത്താണെന്നു കരുതപ്പെടുന്നു.
രക്ഷാകരപദ്ധതിയില്‍ ദൈവത്തോട് ചേര്‍ന്നുനിന്ന് സഹകരിച്ച വ്യക്തിയെന്ന നിലയില്‍ മാതാവാണ് വിശുദ്ധരുടെ ഗണത്തില്‍ മുമ്പന്തിയി ലുള്ളത്; ക്രിസ്തുവിന്റെ വിശുദ്ധ ബലിയില്‍ പങ്കാളിയാകാനുള്ള ഭാഗ്യം സിദ്ധിച്ച മറിയമാണ് സകല വിശുദ്ധരിലും വിശുദ്ധ. മറ്റു വിശുദ്ധരെല്ലാം ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ സഹകരിച്ചവരാണ്. നമ്മെപ്പോലെ രക്തവും മാംസവും ഉള്ളവരായിരുന്നെങ്കിലും ലക്ഷ്യബോധത്തോടെ, സകല സുഖസൗകര്യങ്ങളും വലിയ നന്മയ്ക്കുവേണ്ടി ത്യജിച്ചവരാണ്. സ്വന്തം ജീവന്‍പോലും നല്‍കാന്‍ സന്നദ്ധരായവരാണ്. ക്രിസ്ത്യാനി ആയതുകൊണ്ടുമാത്രം നമ്മുടെ കടമ പൂര്‍ത്തിയാകുന്നില്ല. നമുക്കു മുമ്പേ പോയവര്‍ കാണിച്ച ധീരതയുടെ ഒരംശമെങ്കിലും നാം സ്വായത്തമാക്കണം. സത്യം ഗ്രഹിക്കാനും സത്യത്തിനു വേണ്ടി നിലനില്ക്കാനും നാം സന്നദ്ധ രാകണം. സത്യം മാത്രമേ നമ്മെ സ്വതന്ത്രരാക്കൂ. യഥാര്‍ത്ഥ സുഖവും സന്തോഷവും സംതൃപ്തിയും സത്യത്തിലാണ് നിലകൊള്ളുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org