വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ജാനുവാരിയൂസിന്റെ ജീവിതത്തെയും മരണത്തെയുംപറ്റി കാര്യമായൊന്നും ചരിത്രത്തില്‍നിന്നു നമുക്കു ലഭിക്കുന്നില്ല. എന്നാല്‍ ഇറ്റലിയിലെ ബെനവെന്തം എന്ന രൂപതയുടെ ബിഷപ്പായിരുന്നു അദ്ദേഹമെന്നും ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് രക്തസാക്ഷിയായെന്നും വിശ്വസിക്കപ്പെടുന്നു. അനേകം ഡീക്കന്മാരുടെയും അല്‍മായരു ടെയും കൂടെ ജാനുവാരിയൂസും കാട്ടുമൃഗങ്ങളുടെ മുമ്പിലേക്ക് എറിയപ്പെ ടുകയും പിന്നീട് വധിക്കപ്പെടുകയുമായിരുന്നെന്നാണ് കരുതപ്പെടുന്നത്.
നേപ്പിള്‍സ് കത്തീഡ്രലില്‍ ജാനുവാരിയൂസിന്റെ തിരുശ്ശേഷിപ്പുകള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഒരു വെള്ളിപ്പാത്രത്തില്‍ കറുത്ത കട്ടപിടിച്ച രക്തവും മറ്റൊന്നില്‍ വിശുദ്ധന്റേതെന്നു കരുതപ്പെടുന്ന തലയും. രണ്ടും രണ്ടിടത്തായി സംരക്ഷിക്കപ്പെടുന്നു. രക്തം സൂക്ഷിച്ചിരിക്കുന്ന താലം ശിരസ് സൂക്ഷിച്ചിരിക്കുന്ന താലത്തിനടത്തു കൊണ്ടുവന്നാല്‍ കറുത്ത കട്ടപിടിച്ച രക്തത്തിന്റെ സ്വഭാവം മാറുന്നു. ചുവപ്പുനിറമുള്ള തനി രക്തമായി അത് മാറുന്നു. പുതിയ രക്തത്തിന്റെ സ്വഭാവമുള്ള അതിന്റെ അളവും തൂക്കവും വരെ മാറുന്നു. ഒരു വര്‍ഷം പതിനെട്ടു വിശേഷ സന്ദര്‍ഭങ്ങളിലെങ്കിലും ഇങ്ങനെ സംഭവിക്കുന്നു. ശാസ്ത്രീയ പഠനങ്ങളൊക്കെ നടത്തിയിട്ടും ഇതിനൊരു വിശദീകരണം നല്‍കാനായിട്ടില്ല.
നൂറുവര്‍ഷം നടത്തിയ പരീക്ഷണനിരീക്ഷണങ്ങളില്‍ നിന്നു മനസ്സിലായത്, ദൈവാലയത്തിനുള്ളിലെ താപമാറ്റം ഇതിനെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്നാണ്. ജനങ്ങളുടെ ബാഹുല്യവും സാമീപ്യവുമൊന്നും ഈ പ്രതിഭാസത്തെ ഒരുതരത്തിലും ബാധിക്കുന്നില്ല.
കട്ടപിടിച്ച രക്തം ഉരുകി യഥാര്‍ത്ഥ രക്തമായി മാറുന്ന പ്രതിഭാസം കണ്ടുതുടങ്ങിയത് 1389 മുതലാണെന്ന് ലിഖിത ചരിത്രരേഖകളുണ്ട്.
നേപ്പിള്‍സിന് സമീപത്താണ് വെസൂവിയസ് അഗ്നിപര്‍വ്വതം നിലകൊള്ളുന്നത്. എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ അഗ്നിപര്‍വ്വത ത്തില്‍നിന്നുണ്ടാകാവുന്ന കെടുതികളില്‍ നിന്നു ജനങ്ങളെ സംരക്ഷിക്കുന്ന സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് വി. ജാനുവാരിയൂസ്.

ഈ ശാസ്ത്രയുഗത്തില്‍ ക്രിസ്തീയ വിശ്വാസികള്‍ക്ക് കൂടുതല്‍ പക്വമായ വിശ്വാസം ആവശ്യമാണ്. ജ്ഞാനികളുടെ ശൈലിയും സംശയങ്ങളും നമ്മള്‍ തുറന്ന മനസ്സോടെ ശ്രവിക്കണം. സത്യം കണ്ടെത്താനുള്ള വഴികളുടെ വൈവിധ്യവും വിജ്ഞാനത്തിന്റെ സംവിധാനങ്ങളും നാം മനസ്സിലാക്കണം. അതായത്, ശാസ്ത്രവും വിശ്വാസവും തമ്മില്‍ ആരോഗ്യകരവും വസ്തുനിഷ്ഠവുമായ ഒരു ബന്ധം സ്ഥാപിക്കപ്പെടണം. അതില്‍ ധാരാളം സംഘര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും, അത് ഇന്നിന്റെ ആവശ്യമാണ്.
പോപ്പ് ജോണ്‍ പോള്‍ II

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org