വനിതാസംവരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിഷേധ നിലപാട്: ഇന്ദിര ജയസിങ്

വനിതകള്‍ക്ക് നിയമനിര്‍മ്മാണ സഭകളിലെ സംവരണമെന്നത് പ്രശസ്തിക്കുവേണ്ടിയുള്ളതല്ലെന്നും മറിച്ച് അധികാരത്തില്‍ അര്‍ഹമായ പങ്കാളിത്തം ലഭിക്കുന്നതിനുവേണ്ടിയാണെന്നും പൗരാവകാശ പ്രവര്‍ത്തകയായ ഇന്ദിര ജയസിങ് അഭിപ്രായപ്പെട്ടു. രാഷ്ടീയപാര്‍ട്ടികളുടെ ഇച്ഛാശക്തി ഇല്ലായ്മയാണ് ലിംഗനീതി നിഷേധിക്കുന്നതിനു പ്രധാന കാരണമെന്നും അവര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വനിതാപ്രാതിനിധ്യം എന്ന വിഷയത്തെ ആസ്പദമാക്കി കൊച്ചിയില്‍ നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇന്ദിര ജയസിംഗ്.

ഒഡീഷയില്‍ 50% സീറ്റ് സ്ത്രീകള്‍ക്കായി നല്കണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനം ഒരു നല്ല തുടക്കമാണ്. വനിതാ സംവരണ ബില്‍ പാസ്സാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കൊന്നും യാതൊരു താല്പര്യവുമില്ല. ലിംഗനീതി ഉറപ്പുവരുത്തുകയെന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചുമതലയുണ്ട്. ഭരണഘടനാപരമായ ധാര്‍മ്മികത നടപ്പിലാക്കാനുള്ള ചുമതല ഭരണഘടനാസ്ഥാപനള്‍ക്കുമുണ്ട്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ നമ്മുടെ രാജ്യത്ത് ഹനിക്കപ്പെടുകയാണ്. ദേശീയത സംരക്ഷിക്കുക എന്ന പേരിലാണ് പല അവകാശങ്ങളും പൗരന്മാര്‍ക്കു ഭരണകൂടം നിഷേധിക്കുന്നതെന്നും ഇത്തരം നടപടികളെ ചെറുത്തുതോല്പ്പിക്കാന്‍ ജനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ഇന്ദിര ജയസിംഗ് വ്യക്തമാക്കി. അഡ്വ. ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. റോബി കണ്ണന്‍ചിറ, അഡ്വ. ഡി.ബി. ബിനു, തമ്പി ജോണ്‍സണ്‍, ലിഡ ജേക്കബ്, സെജി മുത്തേരില്‍, ഫാ. മനോജ് പ്ലാക്കൂട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org