വത്തിക്കാന്‍റെ റംസാന്‍ സന്ദേശം സ്വാഗതം ചെയ്തു മുസ്ലിങ്ങള്‍

അക്രമവും ഭയവും അജ്ഞതയും വിശപ്പും ഇല്ലാത്ത ലോകത്തിനു വേണ്ടി കൂട്ടായി പരിശ്രമിക്കണമെന്ന വത്തിക്കാന്‍റെ റംസാന്‍ സന്ദേശത്തെ ഇന്ത്യയിലെ മുസ്ലിം നേതാക്കള്‍ സ്വാഗതം ചെയ്തു. വത്തിക്കാനിലെ മതാന്തര സംഭാഷണത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് റംസാന്‍ മാസാചാരണത്തോടനുബന്ധിച്ച് സന്ദേശം പുറപ്പെടുവിച്ചത്.

ലോകവ്യാപകമായി ക്രൈസ്തവരും മുസ്ലിങ്ങളും സാഹോദര്യത്തിന്‍റെ പാലങ്ങള്‍ പണിയണമെന്നും സംഭാഷണത്തിന്‍റെ സാഹചര്യങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. അതിക്രമങ്ങളെ പുറംതള്ളുന്ന സംഭാഷണത്തിന്‍റെ സംസ്കാരം രൂപപ്പെടണം. സാഹോദര്യവും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിച്ചു കൊണ്ട് സ്നേഹത്തിന്‍റെ പാലങ്ങള്‍ സൃഷ്ടിക്കപ്പെടണം — മതാന്തര സംഭാഷണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി ബിഷപ് മിഗുവേല്‍ ഏഞ്ചല്‍ ഗിക്സോട്ട് പുറപ്പെടുവിച്ച സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. ലോകമെങ്ങുമുള്ള മുസ്ലീങ്ങള്‍ക്ക് സമാധാനപൂര്‍ണവും ഫലദായകവുമായ റംസാന്‍ അദ്ദേഹം ആശംസിച്ചു.

വത്തിക്കാന്‍റെ റംസാന്‍ സന്ദേശം ദിവസംതോറുമുള്ള തങ്ങളുടെ പ്രാര്‍ത്ഥനകള്‍ സാര്‍ത്ഥകമാക്കാന്‍ പ്രചോദിപ്പിക്കുന്നതാണെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായ ഖുര്‍ഷിദ് ഖാന്‍ പറഞ്ഞു. വത്തിക്കാന്‍റെ റംസാന്‍ സന്ദേശം പതിവു പല്ലവിയല്ലെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ ആക്രമണങ്ങളുടെയും കൊലകളുടെയും പശ്ചാത്തലത്തില്‍ നല്‍കപ്പെട്ടതാണെന്നും ക്രിസ്ത്യന്‍-ഇസ്ലാം ബന്ധങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ഡല്‍ഹിയിലെ ഈശോസഭാ വൈദികന്‍ ഫാ. വിക്ടര്‍ എഡ്വിന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org